സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസം അഞ്ചാക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണല്ലോ? പ്രവൃത്തിദിവസം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ സംഘടനകൾക്കു മുമ്പേ അനുകൂല നിലപാടാണുള്ളത്. പ്രവൃത്തിദിവസം അഞ്ചാക്കുന്നതുവഴി സർക്കാർ ഓഫീസുകളിലെ വൈദ്യുതി, വാഹനം, വെള്ളം എന്നിവയുടെ ഉപയോഗം കുറച്ച് ചെലവ് കുറയ്ക്കാം എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇത് എത്രമാത്രം പ്രാവർത്തികമാണ് എന്നു കണ്ടുതന്നെ അറിയേണ്ടിവരും. ജീവനക്കാർ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കി അതുവഴി അവർക്ക് കൂടുതൽ നന്നായി ജോലിയിൽ ശോഭിക്കാനാകും എന്നതായിരിക്കാം അഞ്ചായി കുറയ്ക്കാൻ പറയുന്നതിന്റെ ഒരു കാരണം. കൂടാതെ, ഭരണപരിഷ്കാര കമ്മീഷന്റെ നിർദേശവും പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സർക്കാരിന് പ്രേരണയായിട്ടുണ്ടാവാം. അതോടൊപ്പം, സംഘടിതരായ ഉദ്യോഗസ്ഥസമൂഹത്തെ തെരഞ്ഞെടുപ്പുകാലത്ത് പ്രീണിപ്പിക്കാനുള്ള ഒരു മാർഗമായിക്കൂടി ഈ അവസരത്തെ ചിലർ കണ്ടിരിക്കാം.
പൊതുജനത്തിന് സേവനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സർക്കാർ വകുപ്പുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. പ്രവൃത്തിദിവസം അഞ്ചായി കുറയ്ക്കുമ്പോൾ പൊതുസമൂഹത്തിനുവേണ്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്ന വിവക്ഷ മാറ്റി പൊതുസമൂഹം സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടിയാണ് എന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്. നികുതിദായകരായ പൊതുസമൂഹത്തിന് എങ്ങനെ മികച്ച സേവനം ആഴ്ചയിൽ എല്ലാ ദിവസവും, ദിവസത്തിൽ 24 മണിക്കൂറും നൽകാം എന്ന് ചിന്തിക്കുന്നതിനു പകരം ശമ്പളം നൽകി നിയമിക്കപ്പെടുന്നവർക്കുവേണ്ടി മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്രശ്രമമാണ് വെളിവാകുന്നത്. സ്വകാര്യ മേഖലകൾ ദിവസം മുഴുവനും ആഴ്ചയിൽ ഏഴ് ദിവസവും പൊതുസമൂഹത്തിന് മത്സരബുദ്ധിയോടെ കൂടുതൽ സൗകര്യങ്ങൾ നൽകാൻ പരിശ്രമിക്കുമ്പോഴാണ് സർക്കാർ മേഖലയിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർക്ക് കൂടുതൽ ഇളവ് നൽകാൻ ആലോചിക്കുന്നത്.
»സർക്കാർ ജീവനക്കാരുടെ അവധി
സ്വകാര്യമേഖലയിലേതിൽനിന്നു വ്യത്യസ്തമായി കൂടുതൽ അവധി ആനുകൂല്യം ലഭിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. ഒരു വർഷം ഏകദേശം രണ്ട് മാസത്തിലധികം അവധിയുണ്ട്. ജോലിയിലെ പിരിമുറുക്കവും മടുപ്പും ഒഴിവാക്കാനാണ് ഇപ്രകാരം അവധി അനുവദിക്കുന്നത്. എന്നാൽ, ചില അവധികൾ എടുക്കാതെ അത് പണമാക്കി (ശമ്പളത്തിന് തുല്യം) മാറ്റാനുള്ള അവസരം ലഭിക്കുന്നതുകൊണ്ട് പലരും അവധി വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. ഇതിന് മാറ്റം ഉണ്ടാവണം. അനുവദനീയമായ അവധികൾ എല്ലാവരും ഉപയോഗിക്കുന്നതിനാണ് ഉത്തരവുണ്ടാകേണ്ടത്. അല്ലെങ്കിൽ അവധി എന്നതുകൊണ്ടുള്ള ലക്ഷ്യത്തിലേക്കെത്തില്ല.
സർക്കാർ മേഖലയിലല്ലാതെ ഇത്ര വിപുലമായ ശമ്പളത്തോടുകൂടിയ അവധി അനുകൂല്യം മറ്റ് ഒരു മേഖലയിലും ഇവിടെ നിലവിലില്ല എന്ന കാര്യം സർക്കാർ മറക്കരുത്.
ജോലിദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ആനുപാതികമായി വിവിധ അവധികളുടെ എണ്ണത്തിൽ ക്രമീകരണം വരുത്താനുള്ള സർക്കാർ നീക്കത്തെ ഭരണപക്ഷ സർവീസ് സംഘടനകൾ ഉൾപ്പെടെ എതിർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 2026ലെ അവധി പരിശോധിച്ചാൽ ഞായറാഴ്ചകളും മറ്റ് അവധി ദിനങ്ങളുമായി 88 ദിവസം. കാഷ്വൽ ലീവ്, ആർജിത അവധി, അർധവേതന അവധി തുടങ്ങി 63ലധികം അവധികൾ വേറെയും. ഇതു കൂടാതെയാണ് നിയന്ത്രിത അവധികളും പ്രാദേശിക അവധികളും. മറ്റു ചില അവധികൾ ഒരു ദിവസത്തിന് പകരം രണ്ടായി അനുവദിക്കുന്നതും ഇപ്പോൾ കേരളത്തിന് പരിചിതമാണ്. ആഴ്ചയിൽ ആറു പ്രവൃത്തിദിനങ്ങളുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽപോലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കേവലം 214 ദിവസം മാത്രമാണ് ജോലിക്ക് എത്തേണ്ടത്. പ്രവൃത്തിദിവസം അഞ്ചായി കുറച്ചാൽ വീണ്ടും 40 ദിവസങ്ങൾകൂടി അവധി ദിവസങ്ങളോട് കൂട്ടാം. അങ്ങനെ വന്നാൽ പ്രാദേശിക അവധികളും നിയന്ത്രിത അവധികളും കണക്കാക്കാതെതന്നെ 191 ദിവസം ജോലിക്ക് ഹാജരാകേണ്ടതില്ല. അതായത് ഒരു വർഷം കേവലം 174 ദിവസം മാത്രം ഉദ്യോഗസ്ഥർ ജോലിക്ക് പോയാൽ മതിയാകും.
»പൊതുസമൂഹത്തിന് എന്താണ് നേട്ടം?
സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസം അഞ്ചാക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് പൊതുസമൂഹത്തിന് ഉണ്ടാവുക. പൊതുജനത്തിന്റെ സേവകരാണ് സർക്കാർ ഉദ്യോഗസ്ഥർ എന്നാണ് വയ്പ്. എന്നാൽ, ആഴ്ചയിൽ ആറ് ദിവസം പ്രവൃത്തിദിനമായിട്ടുപോലും യഥാസമയം സാധാരണക്കാരുടെ ആവശ്യങ്ങൾ സാധിക്കാതെ പോകുന്നതിന്റെയും അഴിമതിയുടെയും കൈക്കൂലിയുടെയും വാർത്തകളാണ് മിക്ക ദിവസവും പുറത്തുവരുന്നത്. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സർക്കാർ ഓഫീസുകളിൽ പലതിലും സാക്ഷ്യപത്രങ്ങൾക്കും മറ്റ് സേവനങ്ങൾക്കും അപേക്ഷ സമർപ്പിച്ചാൽ നിശ്ചിത എണ്ണം പ്രവൃത്തിദിവസങ്ങൾക്കകം സേവനം ലഭ്യമാക്കും എന്നാണ് നിഷ്കർഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രവൃത്തിദിവസം അഞ്ചായി കുറച്ചാൽ സാധാരണ പൗരൻ സേവനത്തിനുവേണ്ടി കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ല. കുറച്ച് വൈദ്യുതി ചാർജും വെള്ളക്കരവും ഇന്ധനച്ചെലവും കുറയ്ക്കുന്നതിനേക്കാൾ പ്രധാനമാണ് നികുതിദായകർക്ക് യഥാസമയം സേവനങ്ങൾ ലഭിക്കുന്നത്. അതിനുവേണ്ട ചർച്ചകളാണ് സർക്കാർ സർവീസ് സംഘടനകളുമായി നടത്തേണ്ടത്.
»പകരം വരുത്തുമെന്ന് പറയുന്ന മാറ്റങ്ങൾ
ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറയ്ക്കുക, രാവിലെയും വൈകുന്നേരവും ഓഫീസ് സമയം വർധിപ്പിക്കുക, അവധികളിൽ നാമമാത്ര എണ്ണം കുറയ്ക്കുക, ലീവ് സറണ്ടറിൽ മാറ്റം വരുത്തുക തുടങ്ങിയ മാറ്റങ്ങൾകൂടി കൊണ്ടുവന്ന് പ്രവൃത്തിദിവസം അഞ്ചാക്കുന്നത് സംബന്ധിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അതിനിടെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പ്രാവർത്തികമാക്കിയ ഓൺലൈൻ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠയ്ക്കുവേണ്ടി രൂപികരിച്ച പഞ്ചിംഗ് രീതിയും ഇപ്പോഴും പൂർത്തിയാക്കാനായിട്ടില്ല.